2008, മേയ് 14, ബുധനാഴ്‌ച

ചെറായി മറ്റൊരു സുന്ദരതീരം.

കൊച്ചി മഹാനഗരത്തില്‍ നിന്നും ഏകദേശം ഇരുപത്തിഅഞ്ചു കിലോമീറ്റര്‍‌ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ കടല്‍‌ത്തീരമാണ് ചെറായി. (എന്റെ വീട്ടില്‍‌ നിന്നും ഇവിടെക്കു അഞ്ചു കിലോമീറ്റര്‍‌ മാത്രം). ഈ മനോഹര തീരത്തിന്റെ ചില ചിത്രങ്ങള്‍‌ ചുവടെ ചേര്‍‌ക്കുന്നു. കടലും കായലും ചേര്‍ന്നുകിടക്കുന്ന ഒരു തീരം എന്ന പ്രത്യേകത കൂടിയുണ്ടു ചെറായിക്കു. 26കിലോമീറ്റര്‍‌ നീളം വരുന്ന വൈപ്പിന്‍‌കരയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണു ചെറായി. കൊച്ചിനഗരത്തില്‍‌ നിന്നും റോഡ്‌‌മാര്‍‌ഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണു. ചെറായിയുടെ മറ്റൊരു പ്രത്യേകത കൊച്ചി അന്താ‍രാഷ്ട്രവിമാനത്താവളത്തോട്‌‌ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന കടല്‍‌ത്തീരം എന്നതാണ്.

കടല്‍‌ത്തീരത്തു വരുന്ന ഏതൊരാളുടെയും മോഹമാണ് കടളിലെ വിശാലമായ കുളി. തികച്കും ശാന്തമായ കടല്‍.
ഇവിടെ എത്തുന്നവരെ ഒരിക്കലും നിരാശരാ‍ക്കാറില്ല. താ‍രതമ്യേന വൃത്തിയുള്ള കടല്‍‌ത്തീരം ചെറായിയുടെ പ്രത്യേകതയാണു. അത്ര ശക്തമല്ലാത്ത തിരകളും ഇവിടം സുരക്ഷിതമാക്കുന്നു. എന്നാലും സുനാമിയുടെ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടു ഈ തീരത്തിനു.
സാധാരണ ഒഴിവുദിവസങ്ങളില്‍‌ വലിയതിരക്കാണു ഇവിടെ. സ്വദേശീയരും വിദേശീയരും ആയ ഒട്ടനവധി ആളുകള്‍‌ ഇവിടെ എത്തിച്ചേരാറുണ്ടു.
അത്തരം ഒരു സായഹ്നമാണു ചിത്രത്തില്‍‌
ഓലക്കുടകള്‍‌ക്കു കീഴില്‍‌ഇരുന്നു കടലിന്റെ സൌന്ദര്യം ആസ്വദിച്ചും പട്ടം പറത്തിയും എല്ലാം ഇവിടെ സമയം ചിലവൊഴിക്കാം.
കടലിന്റെ സൌന്ദര്യം ആസ്വദിക്കാന്‍‌ എത്തുന്നവര്‍ക്കു ചെറിയ വിഭവങ്ങള്‍‌ വില്‍‌ക്കുന്നതിനു ജില്ലാ ടൂറിസം വകുപ്പു ഉണ്ടാക്കിയ വ്യാപാരകേന്ദ്രങ്ങളില്‍‌ ഒന്നാ‍ണിത്‌. ഇങ്ങനെ നശിക്കന്‍‌ കാരണം അറിയില്ല. ഇന്നിതു ഉപയോഗശൂന്യമാണ്.
ഇതു ഒരു റിസോര്‍‌ട്ടാണ്. കടല്‍‌ത്തീരത്തും കായലോരത്തുമായി ഇത്തരം നിരവധി റിസോര്‍‌ട്ടുകള്‍‌ കാണാം.
ഇനി അല്‍പ്പം വിശ്രമം ആവാം അല്ലെ. ഇതിലും ഉന്മേഷദായകമായ വെറെ ഏതു പനീയമാണ് ഉള്ളതു. (അല്ല വേറെ എന്തെങ്കിലും വേണം എന്നുണ്ടെങ്കില്‍ അതും ലഭ്യമാണ്. എനിക്കു ഇതു മതി.)
കരിക്കുകുടിച്ചു. അല്പം വിശ്രമവും കഴിഞ്ഞു. എന്നാലും വിശപ്പുണ്ടു. എന്തെങ്കിലും കഴിക്കാം. എന്നിട്ടാവാം ബാക്കി വിവരണം. ഈ കടപ്പുറത്തു എന്തു കിട്ടാനാ? എന്ന ചോദ്യം വേണ്ട. ദാ നോക്കിക്കെ.
എല്ലാത്തരം നാടന്‍ വിഭവങ്ങളും ലഭ്യമാണു എവിടെ. മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണമായ കപ്പയും, മീനും, കരിമീനും, കൊഞ്ചും, കക്കയും, ഞണ്ടും എല്ലാം കിട്ടും. ഇതു കഴിക്കാ‍ന്‍ നക്ഷത്ര സൌകര്യങ്ങള്‍ ഉള്ള റിസോര്‍‌ട്ടുകളും ഹോം‌ലിഫൂഡ്‌ ലഭിക്കുന്ന വീടുകളും ഉണ്ടു. ഇതൊന്നും അല്ല നാടന്‍‌ ഷാപ്പിലെ ഭക്ഷണമാണു പ്രിയമെങ്കില്‍ അതും റെഡി. പിന്നെ എവിടെയായലും ചൈനീസ്‌ വിഭവങ്ങള്‍ വേണ്ടവര്‍‌ക്കു അത്തരം ഭക്ഷണവും ലഭ്യമാണ്. ഭക്ഷണം കഴിച്ചു ഇനി? കടപ്പുറത്തുകൂടെ നടക്കാന്‍‌ വയ്യ. എന്നല്‍‌ അല്പം കായല്‍‌ സവാരിയാവാം അല്ലെ.
കടലിനോടു ചേര്‍‌ന്നുള്ള കായലില്‍ ബോട്ടിങ്ങിനുള്ള സൌകര്യം ഉണ്ടു. വിശാലമായ കായലില്‍ വെയിലാറിയ ശേഷം പെഡല്‍‌ബോട്ടില്‍‌ ഒന്നും കറങ്ങാം.
കായല്‍‌ക്കരയില്‍ സ്ഥിതിചെയ്യുന്ന റിസോര്‍‌ട്ടുകളാണ് ഇതെല്ലാം. റിസോര്‍‌ട്ടുകളുടെ ഒരു ഭാഗം കടലും മറ്റേഭാഗം കായലും ആണ്.
ഇനി ചില റിസോര്‍‌ട്ടുകളുടെ ചിത്രങ്ങള്‍‌ കാണാം.
ഇതു കടല്‍‌ക്കരയിലെ മറ്റൊരു റിസോര്‍‌ട്ട്‌.
എല്ലാവര്‍‌ഷവും ഡിസം‌ബര്‍‌ 31-നു‌ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചെറായി കടല്‍‌‌ത്തീരത്തും കാര്‍‌ണ്ണിവെല്‍‌ നടക്കാറുണ്ടു. 2006-ല്‍‌ നടന്ന ആഘോഷങ്ങാളുടെ ഭാഗമായി നടന്ന ചെണ്ടമേളത്തിന്റെ ചിത്രം.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗജമേള.
കടല്‍‌ത്തിരകളില്‍‌ അലിഞ്ഞുചേരുമെങ്കിലും മണല്‍‌ ശില്പങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഇവര്‍‌.
തിരക്കേറിയ ഒരു സായാഹ്നം.
എത്രകണ്ടാലും മതിവരാത്ത കാഴ്ചകളാണ് കടല്‍‌ത്തീരത്തിന്റേത്‌. എന്നാലും മടങ്ങേണ്ട സമയത്തെ പലപ്പോഴും ഓര്‍‌മ്മപ്പെടുത്തുന്നത്‌ ഈ ദൃശ്യം തന്നെ. അസ്തമനം.

കണ്ണും കരളും നിരഞ്ഞ കാഴ്ചയുടെ ഓര്‍‌മ്മകളുമായി ഒരു മടക്കം.
ചെറായി കടല്‍‌ത്തീരത്തെത്താനുള്ള ഏറ്റവും വലിയ പ്രശ്നം പ്രധാന റോഡില്‍‌നിന്നും കടല്‍‌ത്തീരംവരെയുള്ള ഒന്നരകിലോമീറ്റര്‍‌ ദൈര്‍‌ഘ്യം വരുന്ന ഇടുങ്ങിയ റോഡ്‌ തന്നെയാണു. ഈ റോഡില്‍‌ ഉള്ള ഒരു മരപ്പാലം പുതുക്കിപ്പണിയും എന്ന പ്രഖ്യാപനം കടലാസ്സില്‍‌ മാത്രം ഒതുങ്ങുന്നു.
(ഇതിലെ ചില ചിത്രങ്ങള്‍‌ എന്റെ സുഹൃത്തുക്കളായ അരുണ്‍‌ സദാശിവന്‍‌, രാജേഷ്‌ ആര്‍‌ നായര്‍‌ എന്നിവര്‍‌ എടുത്തതാണ്)
(ഈ ചിത്രങ്ങള്‍‌ എല്ലാം ഒരേദിവസം എടുത്തതല്ല. ഓരോതവണ ചെറായിയില്‍‌ പോവുമ്പോഴും എടുത്ത ചിത്രങ്ങളില്‍‌ നിന്നും തിരഞ്ഞെടുത്ത ചില ചിത്രങ്ങള്‍‌ ആണ് ഇതെല്ലാം)

21 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

ഒരുകാലത്ത് എല്ലാ വൈകുന്നേരങ്ങളിലും ഞാന്‍ പോയി ഇരിക്കുമായിരുന്നു ഈ ബീച്ചില്‍. അന്ന് ബീച്ചിന്‍ ഇപ്പോഴുള്ള പേരും പ്രൌഡിയും ഒന്നുമായിട്ടില്ല. ജോലി കഴിഞ്ഞ് വരുന്നവഴിയായിരിക്കും പലപ്പോഴും ബീച്ചിലേക്ക് ബൈക്ക് തിരിക്കുന്നത്. ദിവസവും എന്റെ ഒറ്റയ്ക്കുള്ള ഇരിപ്പ് ശ്രദ്ധിച്ച നാട്ടുകാര്‍, എനിക്കെന്തോ കുഴപ്പമുണ്ടെന്ന് വീട്ടില്‍ മുന്നറിയിപ്പ് കൊടുത്തു :) ഇന്നാ കടപ്പുറത്ത് പോയാല്‍ ചിലപ്പോള്‍ നിന്ന് തിരിയാന്‍ പറ്റില്ല. മണിയുടെ ചില ചിത്രങ്ങള്‍ അത് എടുത്ത് കാണിക്കുന്നുണ്ട്.

ഞാനൊന്ന് ചേറായി ബീച്ച് വരെ വന്ന് തിരിച്ചുപോന്നു. ഒരു മുതല്‍മുടക്കുമില്ലാതെ. ഈ പോസ്റ്റിന് നന്ദി.

Manikandan പറഞ്ഞു...

മനോജ്‌ചേട്ടാ വളരെ അധികം നന്ദി പ്രചോദനത്തിനും അഭിപ്രായങ്ങള്‍‌ക്കും. വീണ്ടും നിര്‍‌ദ്ദേശങ്ങള്‍‌ പ്രതീക്ഷിക്കുന്നു.

Jayasree Lakshmy Kumar പറഞ്ഞു...

എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് ഒരു അഞ്ചു കിലോമീറ്റര്‍ മാത്രം

നിരക്ഷരൻ പറഞ്ഞു...

ഹ ഹ..
ലക്ഷ്മീ....

എന്റെ വീടും ചെറായീന്ന് 5 കിലോമീറ്റര്‍ അപ്പുറം തന്നെ. മുനമ്പം എന്ന് പറയും. മണിയുടെ വീടും 5 കിലോമീറ്റര്‍ അപ്പുറം തന്നെ.പള്ളത്താം കുളങ്ങര അല്ലെങ്കില്‍ കുഴുപ്പിള്ളി എന്ന് പറയും. അപ്പോള്‍ ലക്ഷ്മിയുടെ വീട് പറവൂരാകാം, മുനമ്പത്താകാം. കുഴുപ്പിള്ളിയിലാകാം. എന്തായാലും വളരെ അടുത്തുള്ള നാട്ടുകാര്‍ തന്നെ. ദുബായിക്കാര്‍ ബ്ലോഗേഴ്സ് മറ്റോ ആയിരുന്നെങ്കില്‍ 2 ബ്ലോഗ് മീറ്റ് ഇതിനോടകം കഴിഞ്ഞുകാണുമായിരുന്നു. :) :)

പൈങ്ങോടന്‍ പറഞ്ഞു...

നല്ല ചിത്രങ്ങളും വിവരണവും
എന്റെ സ്ഥലം കൊടുങ്ങല്ലൂരിനടുത്താണ്. ചെറായില്‍ പലതവണ പോയിട്ടുമുണ്ട്.
കാര്‍‌ണ്ണിവല്‍ സമയത്ത് ഒരു ദിവസം പോയിരുന്നു. അന്ന് മെയിന്‍ റോഡില്‍ നിന്ന കടല്‍ തീരത്തേക്ക് എത്തിപ്പെടാന്‍ ഒരുമണിക്കൂറിലേറെ സമയം എടുത്തു. ആ റോഡിന്റെ പ്രശ്നം തന്നെ

Nishedhi പറഞ്ഞു...

പണ്ട്‌ (20 കൊല്ലം മുമ്പ്‌) ബീച്ചിനടുത്തൊരു കള്ള്‌ ഷാപ്പുണ്ടായിരുന്നു. ഇന്നേവരെ കഴിച്ചതില്‍ വച്ച്‌ ഏറ്റവും നല്ല കക്ക ഇറച്ചി തോരനും ഞണ്ടുകറിയും ആ ഷാപ്പില്‍ നിന്നാണു കിട്ടിയത്‌. മണികണ്ഠന്റെ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഇതെല്ലാം ഓര്‍ത്തുപോയി!!!

Jayasree Lakshmy Kumar പറഞ്ഞു...

നിരക്ഷരാ, എന്റെ വീട് ചെറായി- പള്ളിപ്പുറം ബോര്‍ഡര്‍. ഹോമിയോ ഡിസ്പെന്‍സറി പരിസരം. അപ്പൊ ഒരു കൊച്ചു ജാഥക്കുള്ള ആളുണ്ടല്ലേ നമ്മള്‍

നിരക്ഷരൻ പറഞ്ഞു...

ലക്ഷ്മീ...

ഇനി കൂടുതല്‍ പറഞ്ഞാന്‍ നമ്മള് ഒരുമിച്ച് പഠിച്ചിട്ടുണ്ടെന്നോ എന്റെ അച്ചനേം അമ്മയേം അറിയാമെന്നോ അവസ്ഥയിലാകും കാര്യങ്ങള്‍.
തമ്പി ഡോ‍ക്ടറുടെ അടുത്ത് മരുന്ന് വാങ്ങാന്‍ വരുമ്പോള്‍ എന്നെ കണ്ടിരിക്കാനും മതി.

എന്തായാലും പബ്ലിക്കായി ഇത്രയുമൊക്കെ വെളിപ്പെടുത്തിയാല്‍ മതി. ബ്ലോഗ് ലോകം അത്ര നല്ല രീതിയിലൊന്നുമല്ല മുന്നോട്ട് പോകുന്നത്. ഉപയൊഗിക്കുന്നതിനേക്കാള്‍ ദുരുപയോഗം ചെയ്യുന്നവരാണ് കൂടുതല്‍. എല്ലാം സാവധാനം മനസ്സിലായിക്കോളും ലക്ഷ്മിക്കും, മണിക്കും.

ഇതുപോലെ തന്നെ ഒരു കമന്റിലൂടെയാണ് മണിയെ പരിചയപ്പെട്ടത്. ഇപ്പോള്‍ എനിക്കും മണിക്കും നല്ല ഒരുപാട് പൊതുവായ കാര്യങ്ങള്‍ നാടിനെപ്പറ്റിയും നാട്ടാരെപ്പറ്റിയും അറിയാം.

എന്തായാലും എന്റെ വീടിന് ഏറ്റയും അടുത്തുള്ള നിലവില്‍ എനിക്കറിയുന്ന ഒരു ബ്ലോഗ് സുഹൃത്ത് ലക്ഷ്മി തന്നെയാണ്. പിന്നെ മണി, ജില്ല വെറെയാണെങ്കിലും ദൂരം വെച്ച് നോക്കിയാല്‍ പൈങ്ങോടനും അയല്‍ക്കാരനാണ്.

ഈ സൌഹൃദത്തിനെല്ലാം ഇന്റര്‍നെറ്റിനും, ഗൂഗിളിനും നന്ദി പറയണം. ബൂലോകത്തിന് നന്ദി എന്ന് പറയാന്‍ വയ്യ. ആ പദം തന്നെ ചീഞ്ഞ് നാറിയിരിക്കുന്നു. അല്ലെങ്കില്‍ നാറ്റിച്ചിരിക്കുന്നു.

ഇത്രയും ഓഫ് ടോപ്പിക്ക് അടിച്ചതിന് മണി ക്ഷമിക്കണം.

:)

Jayasree Lakshmy Kumar പറഞ്ഞു...

അല്ലെങ്കിലും ഇതില്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിച്ചില്ല നിരക്ഷരാ. ഇതു തന്നെ അല്‍പ്പം കൂടുതലല്ലേ എന്ന് ചിന്തിച്ചാണ് കമന്റിയതും. എന്നാലും നാട്ടുകാരെ കാണുമ്പോള്‍ ഹൈ പറയാതിരിക്കുന്നതെങ്ങിനെ. പിന്നെ ഒരുമിച്ചു പഠിച്ചിട്ടുണ്ടാകാന്‍ സാധ്യത കുറവാ. ഞാന്‍ ചെറായി ലോകലി പഠിച്ചത് മൂന്ന് വര്‍ഷം മാത്രമാണ്. തമ്പിഡോക്റ്ററുടെ അടുത്തും ഞാന്‍ വന്നിട്ടില്ല. അമ്മ സര്‍ക്കാര്‍ ആസ്പത്രിയില്‍ ജോലി ആയതു കൊണ്ട് ആ വഴിക്കാണ് മിക്കവാറും പോയിരുന്നത്. ചെറായില്‍ താമസിക്കുന്ന ഒരു ഫിസിഷ്യന്‍ ഡോക്റ്റര്‍ ഐസകിനെ അറിയുമോ? കൂടെ ജോലി ചെയ്യുന്ന ഒരു പ്രഗല്‍ഭനായ ഒരു ഡോക്റ്റര്‍ എന്ന നിലയില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അസുഖം വന്നാല്‍ അമ്മ കൊണ്ടു പോയിരുന്നത് അദ്ദേഹത്തിന്റെ അടുത്താണ്. പിന്നീട് അമ്മ കണ്‍‌വീനറായും അദ്ദേഹം ഇന്‍ ചാര്‍ജ് ഓഫീസറായും നടത്തിയിരുന്ന ലെപ്രസി ഇറാഡിക്കേഷന്‍ പ്രോഗ്രാമ്മിന് സ്കൂള്‍ കുട്ടികള്‍ക്കുള്ള ക്വിസ് തയ്യാറാക്കി കൊടുത്തതോടെയാണ് എന്റെ മനസ്സില്‍ ഒരു പേഷ്യന്റ് ഡോക്റ്റര്‍ ബന്ധത്തില്‍ നിന്നും അത് ഉയര്‍ന്ന് പോയത്. പിന്നീട് കുടുംബത്തിലാര്‍ക്കെങ്കിലും ഒരു അസുഖം വന്നാല്‍ അവസാനവാക്ക് ഡോ.ഐസക്കിന്റേതായി. ഇപ്പോള്‍ ഒരു കുടുംബഡോക്റ്റര്‍ എന്നതിലുപരി ഒരു കുടുംബസുഹ്രുത്തും ഞങ്ങളുടെ ഒരു അഭ്യുദയകാംക്ഷിയും പിതൃതുല്യബഹുമാനത്തോടെ ഞാന്‍ കാണുന്ന ഒരു മാതൃകാഡോക്റ്ററുമാണദ്ദേഹം.
ക്ഷമിക്കണം Manikandan. ഐസക് സാറിനോടുള്ള ബഹുമാനം എന്നെ കൊണ്ട് ഈ ബ്ലോഗില്‍ ഒരുപാട് പറയിച്ചു

നിരക്ഷരൻ പറഞ്ഞു...

ഐസക്ക് ഡോക്ടറെ ഞാനറിയും. നാട്ട് വിശേഷം കുറേ കേട്ടപ്പോള്‍ സന്തോഷം തോന്നി. മൊത്തത്തിലുള്ള എല്ലാ ഓഫ് ടോപ്പിക്കിനും ചേര്‍ത്ത് മണികണ്ഠന്‍ ക്ഷമിക്കണം:) :)

യു.കെ.യില്‍ ഉള്ള ബ്ലോഗേഴ്സിന്റെ കൂട്ടത്തില്‍ ലക്ഷിയുടെ പേര് കൂടെ ചേര്‍ക്കുന്നു. ഗോപന്‍, ഡോക്ടര്‍ ജയിംസ് ബ്രൈറ്റ്, നിരക്ഷരന്‍ എന്നിവരാണ് മറ്റുള്ളവര്‍. ബ്ലോഗ് മീറ്റ് നടത്താനൊന്നുമല്ല. ഒരു അവശ്യഘട്ടത്തില്‍ ആര് ആര്‍ക്കാണ് ഉപകരിക്കുക എന്ന് പറയാനൊക്കില്ലല്ലോ ?

സൌഹൃദത്തിന് നന്ദി.

A Cunning Linguist പറഞ്ഞു...

oru "half-naattukaaran" koodi undae.... :)

Manikandan പറഞ്ഞു...

ആദ്യമായി അഭിപ്രായങ്ങള്‍‌ രേഖപ്പെടുത്തിയ എല്ലാവര്‍‌ക്കും നന്ദി.

മനോജ്‌ചേട്ടാ, ലക്ഷ്മി ക്ഷമയുടെ പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. ബ്ലോഗിലൂടെ കൂടുതല്‍‌ ആളുകളെ പരിചയപ്പെടാന്‍‌ സാധിച്ചതു തന്നെ ഏറ്റവും വലിയ സന്തോഷം. ബ്ലോഗുകള്‍‌ തുറന്ന അഭിപ്രായങ്ങള്‍‌ക്കു വേദിയാകണം എന്നു ഞാന്‍‌ കരുതുന്നു. ലക്ഷ്മിയും വൈപ്പിന്‍‌ സ്വദേശി ആണ് എന്നറിഞ്ഞതിലും സന്തോഷം. പിന്നെ ഡോക്ടര്‍‌ ഐസക്ക്‍ അബ്രാഹം ത്തിനെ ഞാനും അറിയും. എന്റെ അഛനെ അദ്ദേഹം ചികിത്സിച്ചിട്ടുണ്ടു. അദ്ദേഹം പറവൂര്‍‌ ശാന്തി ഹോസ്പിറ്റലില്‍‌ ജോലിചെയ്തിരുന്ന സമയത്താണു അതു. പിന്നെ ഡിസ്പെന്‍‌സറി പരിസരത്തു ഞാന്‍‌ അറിയുന്ന കുറച്ചു ആളുകള്‍‌ ഉണ്ട്‌. അവിടെ പറമ്പാടില്‍‌ മഠത്തില്‍‌ വര്‍‌ഷത്തില്‍‌ ഒരിക്കല്‍‌ മീറ്റിങിനു വരും. പിന്നെ കുറച്ചു ബന്ധുക്കളും ഉണ്ട്.

പള്ളിപ്പുറത്തുനിന്നും മല്ല്യങ്കര പാലം വന്നതോടെ കൊടുങ്ങല്ലൂരിലേക്കുള്ള ദൂരം ഇപ്പൊ വളരെ കുറഞ്ഞല്ലോ. അപ്പൊ പൈങ്ങോടനും നാട്ടുകാരന്‍‌ ആയി. :) താങ്കള്‍‌ പറഞ്ഞതു ശെരിയാണു. ആ ഇടുങ്ങിയ റോഡ് തന്നെയാണു പ്രധാനപ്രശ്നം. ചെറായിയുടെ കവാടം എന്ന പേരില്‍ പറവൂര്‍ എം എല്‍‌ എ ആയിരുന്ന ശ്രീ വി ഡി സതീശന്‍‌ പെരുമ്പടന്ന മുതല്‍‌ ചെറായി പാടശേഖരത്തിലൂടെയുള്ള റോഡ്‌ മോടിപിടിപ്പിക്കുകയുണ്ടായി. ഒരു കോടിക്കു മുകളില്‍‌ ഇതിനു ചിലവാക്കി എന്നണു കേള്‍‌ക്കുന്നത്‌. അത്രയും വെണ്ടായിരുന്നു ചെറായികടല്‍‌ത്തീരത്തേക്കുള്ള ഇടുങ്ങിയ റോഡ്‌ പാലം എന്നിവ നന്നാക്കാന്‍‌. സതീശന്റെ നിയോജകമണ്ഡലത്തില്‍‌ വരാത്തതുകൊണ്ടാവും അദ്ദേഹം അതിനു തുനിയാഞ്ഞതു. നമ്മുടെ വികസനകാഴ്ചപ്പാടിന്റെ പോരായ്മയാണു ഇതു കാണിക്കുന്നതു. അഭിപ്രായത്തിനു പൈങ്ങോടനു നന്ദി.
നിഷേധി ആ ഷാപ്പു ഇപ്പോഴും അവിടെ ഉണ്ടാവും എന്നു കരുതാം. എന്തായലും ഇപ്പോഴും കടല്‍‌ത്തീരത്തു ഇപ്പോഴും ഒരു ഷാപ്പുണ്ടു. അവിടത്തെ ഭക്ഷണവും ഒന്നാംതരം തന്നെ. നിഷേധിക്കും ബ്ലോഗ് സന്ദര്‍‌ശിച്ചതിനും അഭിപ്രായത്തിനും നന്ദി.

പിന്നെ ഹാഫ്‌ നാട്ടുകാരനും നന്ദി.

നിരക്ഷരൻ പറഞ്ഞു...

മണീ... ഒരു ഓഫ് ടോപ്പിക്ക് കൂടി.

ഹോമിയോ ഡിസ്പെന്‍സറി ഞാന്‍ തെറ്റിദ്ധരിച്ചു. പള്ളിപ്പുറത്തുള്ള തമ്പി ഡോക്ടറുടെ ഡിസ്പെന്‍സറി ആണെന്നാണ് ഞാന്‍ കരുതിയത്. ലക്ഷ്മി ഉദ്ദേശിച്ച ശ്രീധരന്‍ ഡോക്ടറുടെ, ഇപ്പോള്‍ രാജു ഡോക്ടറും അദ്ദേഹത്തിന്റെ മകള്‍ ഡോക്ടറും നടത്തുന്ന ഡിസ്പെന്‍സറി ആണെന്ന് മനസ്സിലായത് പറമ്പാടിയെപ്പറ്റി പറഞ്ഞപ്പോളാണ്. എന്റെ കുടുംബ സുഹൃത്ത് കൂടിയാണ് രാജു ഡോക്ടര്‍. പറമ്പാടിയിലെ ജയശ്രീട്ടീച്ചര്‍ എന്നെ കണക്ക് പഠിപ്പിച്ചിട്ടുണ്ട്. ടീച്ചറിന്റെ അനിയത്തിയുടെ മകളാണ് പ്രശസ്ത യുവഗായിക ജോത്സ്ന.

ലക്ഷ്മിയുടെ അറിവില്ലേക്ക് : - എന്റെ അമ്മ സഹോദരന്‍ മെമ്മോറിയല്‍ സ്കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറായിരുന്നു. പേര് ഹേമപ്രഭ.

Jayasree Lakshmy Kumar പറഞ്ഞു...

പറമ്പാടിയിലെ ജയശ്രീറ്റിച്ചറിനേയും കുടുമ്പത്തേയും അറിയാം. ജയശ്രീറ്റീച്ചര്‍ രാമവര്‍മ്മ സ്കൂളിലല്ലേ പഠിപ്പിച്ചിരുന്നേ. ഞാന്‍ അവിടെയും എസ്.എം.എച്ച്.എസിലും പഠിച്ചിട്ടില്ല. ജ്യൊത്സ്നയുടെ ചെറുപ്പമൊന്നും അവിടെയല്ലാതിരുന്ന കൊണ്ട് ഞാന്‍ കണ്ടിട്ടില്ലായിരുന്നു. കണ്ടതാങ്കിലോ, നാട്ടിലേക്കുള്ള യാത്ര മദ്ധ്യേ ഖത്തറിലെ ട്രാന്‍സിറ്റിന്നിടക്കും. നോക്കണേ വിരോധാഭാസം. ഹേമപ്രഭ റ്റീച്ചറെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.എന്ന്റ്റെ ചേട്ടന്‍ അവിടെ പഠിച്ചിട്ടുണ്ട്. പിന്നെ വീടിനടുത്തുള്ള ഒരുപാടു പേരും. പിന്നെ സൌഹൃദങ്ങളുടെ ചങ്ങലക്കണ്ണികളില്‍ എന്നെ കൂടി ഉള്‍പ്പെടുത്തിയതിന് നിരക്ഷരനും, ഇങ്ങിനെ കുറെ നാട്ടുകാരുടെ സംഗമത്തിന് ഇടയാക്കും വിധം ഒരു പോസ്റ്റ് ഇട്ടതിന് മണികണ്‍ഠനും ഒരുപാട് നന്ദി

Jayasree Lakshmy Kumar പറഞ്ഞു...

ഇനിയിപ്പൊ ഇവിടെ നമ്മുടെ വീട്ടുപേരുകള്‍ കൂടിയേ വെളിപ്പെടുത്താനുള്ളു, അല്ലെ നിരക്ഷരന്‍? :)

നിരക്ഷരൻ പറഞ്ഞു...

ജയശ്രീട്ടീച്ചര്‍ പഠിപ്പിച്ചിരുന്നത് രാമവര്‍മ്മയില്‍ത്തന്നെ. പക്ഷെ ടീച്ചറിന്റെ മകള്‍ രാജശ്രീ എന്ന കുക്കു പഠിച്ചിരുന്നത് സഹോദരന്‍ സ്കൂളില്‍ എന്റെ ബാച്ചില്‍. പിന്നീട് മാല്യങ്കര കോളേജില്‍ പ്രീഡിഗ്രിക്ക് ഞങ്ങള്‍ ഒരു ക്ലാസ്സിലാണ് പഠിച്ചത്. ആ പരിചയത്തിന്റെ പുറത്ത്, ടീച്ചറിന്റെ വീട്ടില്‍ച്ചെന്ന് കണക്ക് പഠിക്കാറുണ്ടായിരുന്നു ഞാന്‍.

ലക്ഷ്മിയുടെ ചേട്ടന്‍ ഏത് വര്‍ഷമായിരുന്നു സഹോദരന്‍ സ്കൂളില്‍ ? ഞാന്‍ 1984 ല്‍ പത്താം തരം കഴിഞ്ഞ് പുറത്തിറങ്ങി.

നിരക്ഷരൻ പറഞ്ഞു...

ലക്ഷ്മീ

ഇവിടെ പറയാന്‍ പറ്റാത്തത് എന്റെ പ്രൊഫൈലില്‍ വന്ന് മെയില്‍ ഐ.ഡിയില്‍ക്കൂടെ പറയാം. മണിയും ഞാനും അങ്ങിനെയാണ് പരിചയം വളര്‍ത്തിയത്. ഇതിക്കൂടുതല്‍ മെയിലുകള്‍ ഞങ്ങള്‍ പരസ്പരം അയച്ചെന്ന് തോന്നുന്നു.

Jayasree Lakshmy Kumar പറഞ്ഞു...

check your mail niraksharan

Manikandan പറഞ്ഞു...

ഇവിടെ രാമവര്‍‌മ്മ സ്കൂളിനെപ്പറ്റി പരാമര്‍‌ശം വന്നതുകൊണ്ടു രണ്ടു കാര്യങ്ങള്‍‌ കൂടി ചേര്‍‌ക്കുന്നു.

എന്റെ മുത്തഛന്‍‌ (അമ്മയുടെ അഛന്‍‌) രാമവര്‍‌മ്മ സ്കൂളിലെ ഒരു അദ്ധ്യാപകന്‍‌ ആയിരുന്നു. ഡോക്ടര്‍‌ ഐസക്‍ അബ്രാഹം അദ്ദേഹത്തിന്റെ ശിഷ്യരില്‍‌ ഒരാളാണ്. ഇതു ഒരിക്കല്‍‌ ഡോക്ടര്‍‌ തന്നെ പറഞ്ഞതാണ്. എന്റെ വല്ല്യമ്മയും അതേ സ്കൂളിലെ അദ്ധ്യാപിക ആയിരുന്നു.

ഈ ബ്ലോഗ്‌ നട്ടുകാരുടെ സമാഗമത്തിനു വേദിയായതില്‍‌ സന്തോഷം ഉണ്ടൂ.

Kiranz..!! പറഞ്ഞു...

മണീ..ഉഗ്രനായിട്ടുണ്ട് ചിത്രങ്ങളും വിവരണവും..

അങ്ങനെ നാട്ടുകാരു മാത്രം കേറി അങ്ങ് വിലസണ്ട :)

Manikandan പറഞ്ഞു...

കിരണ്‍‌സേ നന്ദി. നിങ്ങള്‍‌ എല്ലാവരുടേയും പ്രോത്സാഹനവും നിര്‍‌ദ്ദേശങ്ങളും വിമര്‍‌ശനങ്ങളും ആണ് കൂടുതല്‍‌ ബ്ലൊഗുകള്‍‌ ചെയ്യാന്‍‌ എനിക്കുള്ള പ്രചോദനം.